2015 ജൂൺ 27, ശനിയാഴ്‌ച

സിനിമാ നിരൂപണം സോഷ്യല്‍ മീഡിയ വക!

ഇതൊരിക്കലും ഒരു സിനിമാനിരൂപണമായി കരുതരുതേ...
                 സമീപകാലത്ത് ഇറങ്ങിയ പല സിനിമകളിലേയും ചില കോമഡി രംഗങ്ങള്‍ ചില പ്രദേശത്തുകാരെയും വിഭാഗക്കാരെയും അപമാനിക്കുന്നതായി പരാമര്‍ശിച്ചു കണ്ടു.ഇവിടെ ഒരു സിനിമയും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല.നടത്തുന്നവ ഫിലിം ഫെസ്റ്റിവലുകളില്‍ മാത്രം മുഖം കാണിച്ചു മടങ്ങുന്നു.രണ്ടര മണിക്കൂര്‍ നേരത്തെ entertainment മാത്രമാനത്തിന്റെ ലക്ഷ്യം.പിന്നെ അട്ടപ്പാടിക്കാരെ അപമാനിച്ചു,പട്ടിക്കാടുകാരെ അപമാനിച്ചു.സസ്യാഹാരികളെ കരിവാരിത്തേച്ചു എന്നു പറയപ്പെടുന്ന സംഗതികള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.ആറാം തമ്പുരാനില്‍ മോഹന്‍ലാലിന്റെ കഥാപാത്രം  പറയുന്നുണ്ട്."ബാപ്പുട്ടിയോട് പറഞ്ഞാല്‍ മതി,മലപ്പുറത്ത് നിന്നും നല്ല നാടന്‍ ബോംബ്‌ കിട്ടും."അന്നാ സിനിമ കണ്ടപ്പോള്‍ (ഇപ്പോഴും) ഒരസ്വാഭാവികതയും തോന്നിയില്ല.എന്നാലും സുഹൃത്തുക്കളുമായി 'അതു കണ്ണൂരാണ് പറയുന്നതെങ്കില്‍ കൂടുതല്‍ യോജിച്ചേനെ' എന്നു മാത്രം പങ്കു വെച്ചു.സുരേഷ്ഗോപിയുടെ ചില പ്രയോഗങ്ങള്‍ കുട്ടികളെ വഴി തെറ്റിച്ചു എന്നും അന്നു അപവാദമുണ്ടായിരുന്നു.ആ പാവത്തിന്‍റെ എല്ലാ സിനിമകളും(മറ്റു മിക്ക സിനിമകളും) നല്ല ഗുണപാഠസന്ദേശം നല്‍കിയാണ്‌ അവസാനിക്കാറ്.അവ എന്‍റെ മക്കളെ നന്നാക്കി എന്നാരും മറുപുറം പറയുന്നതു കണ്ടില്ല.
                    പഴയകാല സിനിമകളിലെ നര്‍മ്മങ്ങള്‍ നമ്പൂതിരി ഫലിതങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു.അന്നും അവരാരും വാളെടുത്തു കണ്ടില്ല.പോട്ടെ...ഇതല്ലാം ഈ കുഞ്ഞു കേരളത്തിലെ തൊഴുത്തില്‍ കുത്തുകള്‍.ലോകം മുഴുവന്‍ കാണുന്ന ഹിന്ദി സിനിമയുടെ അവസ്ഥയെന്താ.uae യില്‍ വന്നപ്പോഴാണു പാക്കിസ്ഥാനികള്‍ നമ്മുടെ ഹിന്ദി സിനിമകളെ എത്ര മാത്രം ഇഷ്ടപ്പെടുന്നുവെന്ന്.പക്ഷെ അവരുടെ പരാതി ഒന്നു മാത്രം.ഇന്ത്യന്‍ സിനിമകളില്‍ പാക്കിസ്ഥാനെ ഒരു ശത്രുരാജ്യമായി മാത്രം കാണുന്നു എന്ന്.ശരി തന്നെയല്ലേ.ഞാന്‍ കണ്ട അധിക ദേശസ്നേഹം വിളമ്പുന്ന ചിത്രങ്ങളിലെല്ലാം സണ്ണി ഡിയോളും കൂട്ടാളികളും പാക്കിസ്ഥാന്‍ മലനിരകളില്‍ തോക്കും പിടിച്ചു അലറുന്നതാണ് കണ്ടത്.പാക്കിസ്ഥാന്‍ എന്നു പറയുമ്പോള്‍ മലകള്‍ മാത്രം കാണിച്ചിരുന്നതിനാല്‍ അവിടെ അതു മാത്രമേയുള്ളൂ എന്നും ധരിച്ചു വെച്ചിരുന്നു.അവര്‍ക്ക്(സിനിമാക്കാര്‍ക്ക്‌)അയല്‍രാജ്യങ്ങള്‍  ശത്രുവൊന്നുമല്ല.പക്ഷേ 'വീര്സാര' പോലെ സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രങ്ങളേക്കാള്‍ ഒരു ശതുവിനെ സൃഷ്ടിച്ചു അതില്‍ നിന്നും ദേശത്തെ കാക്കുന്ന പോരാളികളുടെ പ്രമേയത്തിനാണ് കാണികള്‍ക്ക് കൂടുതല്‍ ഹരം നല്‍കുക എന്ന കച്ചവടതന്ത്രം അവര്‍ക്കു നന്നായറിയാം.ഇന്നു ഇതൊരു വലിയ ഇഷ്യൂ ആവുന്നത് എവിടെ ഇരുന്നും ഫേസ്ബുക്ക് വഴി ഒരു ഫേക്ക് അക്കൌണ്ടിലൂടെ ആര്‍ക്കും ഒരു തീപ്പൊരി ഇട്ടു വേറെ വിഷയം തേടിപ്പോകാം എന്നതു കൊണ്ടാണ്.മുമ്പൊക്കെ സിനിമാവാരികകളില്‍ സിനിമ പഠിച്ചവര്‍ മാത്രം ആധികാരികമായി വിമര്‍ശിക്കുമ്പോള്‍ ഇന്നു ഫേക്കന്മാര്‍  റിവ്യൂ നോക്കി ഒരു പോസ്റ്റിട്ടു മറുപടി പോലും പറയാനറിയാതെ ഒളിച്ചിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ