2014 ഫെബ്രുവരി 6, വ്യാഴാഴ്‌ച

മാറുന്ന ചുവരെഴുത്തുകള്‍

     അങ്ങനെ കേരളത്തിലും ഹിന്ദിയില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.ശ്രീനിവാസനും ജയറാമും തിലകനും മാമുക്കോയയുമൊക്കെ തകര്‍ത്തഭിനയിച്ച 'സന്ദേശം' എന്ന സിനിമ ഓര്‍മ്മയില്ലേ.ഉത്തരേന്ത്യക്കാരനായ യശ്വന്ത് സഹായ്  തേങ്ങാവെള്ളം ആവശ്യപ്പെടുമ്പോള്‍ ഹിന്ദിയറിയാത്ത അണികള്‍ കാട്ടിക്കൂട്ടുന്ന ശുംഭത്തരങ്ങള്‍ നര്‍മ്മത്തിനു വക നല്‍കുന്നുണ്ടെങ്കിലും നമ്മള്‍ മേനി പറയുന്ന ഉയര്‍ന്ന സാക്ഷരതക്കെതിരായുള്ള ഒരു കൊഞ്ഞനംകുത്തായി മാറുന്നു.
      നോര്‍ത്തിന്ത്യ മുഴുവനും ഹിന്ദി സംസാരിക്കുമ്പോള്‍ കേരളം,തമിഴ്‌നാട്‌,ദക്ഷിണ കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു പറ്റിയതെന്ത്?കര്‍ണാടകയ്ക്കു വിദ്യാഭ്യാസപരവും തമിഴര്‍ക്കു സ്വന്തം ഭാഷയോടുള്ള ഉയര്‍ന്ന ആഭിമുഖ്യവും വില്ലനായപ്പോള്‍ ഹിന്ദി ഗാനങ്ങളെ സ്നേഹിക്കുന്ന കേരളത്തിനു ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടു ഹിന്ദി അന്യമായി.എഴുതാനും വായിക്കാനുമറിയാം എന്നാല്‍ ആശയവിനിമയം നഹി.
     സമീപകാലത്ത് ഇതിനു മാറ്റം വന്നു തുടങ്ങിയത് ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ കേരളത്തിലേക്കുള്ള അഭൂതപൂര്‍വമായ ഒഴുക്കോടെയാണ്.അവരില്‍ നിന്നും ആദ്യം അത്യാവശ്യം വേണ്ടുന്ന ഹിന്ദി പെറുക്കിയെടുത്തു പഠിച്ചത്    ബസ് കണ്ടക്ടര്‍മാരായിരുന്നു.കാരണം നിവൃത്തികേടു തന്നെ.പല ഭാഷകള്‍ പഠിക്കുന്നതിന്റെ അടിസ്ഥാന കാരണം പലപ്പോഴും ഇതേ ഗത്യന്തരമില്ലായ്മയാണെന്നു കാണാം.പതിയെപ്പതിയെ കച്ചവടക്കാരും ഗള്‍ഫ് മല്ലൂസിനെപ്പോലെ ഹിന്ദിയുടെ കൂടെ ഒരു 'ടാ' യും ചേര്‍ത്തു ഹിന്ദി ബാത് കര്‍ നെ കോ ശുരുവാത്ത് കി.ബാക്കി അറിയാത്തവര്‍ വിദ്യാര്‍ഥികളോട് ചോദിച്ചു അര്‍ഥം ഗ്രഹിക്കാന്‍ ശ്രമിച്ചു.ജീവിതത്തിലൊരിക്കലും ഉപയോഗിക്കേണ്ടി വന്നിട്ടില്ലാത്ത 'രാമ രാവണ കോ മാര' എന്ന ഉദാഹരണം പഠിച്ചു വന്ന അവര്‍ പഠിച്ചതെന്തോ കേള്‍ക്കുന്നതെന്തോ എന്നു വ്യാകുലത പൂണ്ടു.
     'എവിടെത്തിരഞ്ഞെന്നു നോക്കിയാലും കേരവൃക്ഷങ്ങള്‍....' എന്ന കവി വചനത്തിനു ബദലായി    'എവിടെത്തിരഞ്ഞെന്നു നോക്കിയാലും ബംഗാളികള്‍..' എന്നു ചൊല്ലേണ്ട അവസ്ഥ വരെയായെങ്കിലും അവരെ മുഖ്യധാരയില്‍ കൊണ്ടു വരാന്‍ ആരും ശ്രമിച്ചില്ല.മുജാഹിദ് എട്ടാം സമ്മേളനത്തോടനുബന്ധിച്ചു അവരെക്കൂടി നമ്മുടെ സമൂഹത്തിന്‍റെ ഭാഗമാകാന്‍ ശ്രമിച്ച നടപടി തീര്‍ത്തും ശ്ലാഘനീയം തന്നെ.
     കേരളം വിട്ടു ഉത്തരേന്ത്യയില്‍ പോയവനറിയാം ഇംഗ്ലീഷ് കൊണ്ടു ചക്കക്കുരുവിന്റെ ഉപകാരം പോലുമില്ലെന്നത്‌.നോര്‍ത്തികളെ നമ്മളില്‍ ഒരാളായി കാണുക.ഒപ്പം അവരുടെ ഭാഷയും പഠിക്കാന്‍ ശ്രമിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ